'നൃത്തം പഠിക്കാന്‍ പോയതിന് പള്ളിക്കമ്മിറ്റിയില്‍നിന്ന് എന്നെയും എന്റെ വീട്ടുകാരെയും പുറത്താക്കിയവരല്ല ഇന്നെനിക്ക് ചുറ്റിലും. കേരളം മാറിയിരിക്കുന്നു. കലോത്സവം മാറ്റിയിരിക്കുന്നു കേരളത്തെ.......' ഭരതനാട്യ വേദിക്കരികില്‍നിന്ന് വെല്ലൂര്‍ ഖത്തീബ് വീട്ടില്‍ ഖദീജ ഇത് പറയുമ്പോള്‍ ആ കണ്ണുകളില്‍ തിരകളൊഴിഞ്ഞ കടലിന്റെ ശാന്തതയാണ്. കേരള കലാമണ്ഡലത്തില്‍ ആദ്യമായി ചിലങ്കയണിഞ്ഞ ഒരു മുസ്‌ലിം വനിതയ്ക്ക് ഒഴിവാക്കാന്‍ സാധിക്കുന്നതല്ലല്ലോ സ്വന്തം നാട്ടിലെത്തിയ ഈ കലാമഹോത്സവത്തെ തിരൂര്‍ വെന്നിയൂരിലെ വീട്ടില്‍നിന്ന് മരുമക്കള്‍ക്കൊപ്പം കലോത്സവം കാണാന്‍ എത്തിയതാണ് 62 വയസ്സുള്ള ഖദീജ. വീട്ടുകാരുടെയും നാട്ടുകാരുടെയും പരിപൂര്‍ണ പിന്തുണയുമായി പെണ്‍കുട്ടികള്‍ വേദിയില്‍ ചുവടുവെക്കുമ്പോള്‍ കനല്‍ച്ചൂടുള്ള ഓര്‍മകള്‍ 54 വര്‍ഷം പിറകോട്ടോടുകയാണ്. കലാമണ്ഡലത്തിലെ പഴയ നാളുകളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഖദീജയ്ക്ക് പറയുവാനേറെ... 'അന്ന് പെണ്‍കുട്ടികള്‍ക്ക് ഒന്നും എളുപ്പമായിരുന്നില്ല, പഠിപ്പുപോലും. പിന്നെയല്ലെ എന്നെപ്പോലൊരു മുസ്‌ലിം പെണ്‍കുട്ടിയുടെ നൃത്തപഠനം... ഖദീജയുടെ വാക്കുകളില്‍ അന്നത്തെ അതേ മനോവീര്യം.
1959-ലാണ് ചെറുതുരുത്തിക്കാരിയായിരുന്ന ഖദീജ കലാമണ്ഡലത്തില്‍ ചേര്‍ന്നത്. 700 പേരിലെ ഏക മുസ്‌ലിം സാന്നിധ്യമായി അപേക്ഷിച്ച ദിനംതന്നെ യാഥാസ്ഥിതിക വാദികളെ ഖദീജ കുലുക്കി. പിന്നീട് കലാമണ്ഡലത്തിലേക്ക് മഹാകവി വള്ളത്തോള്‍ തിരഞ്ഞെടുത്ത ഏഴുപേരില്‍ ഒരുവളായപ്പോള്‍ നൃത്ത പഠനത്തോടൊപ്പം വിവാദങ്ങളെ നേരിടാനും ഖദീജ പഠിച്ചുതുടങ്ങി. സഹപാഠികളായുണ്ടായിരുന്ന കലാമണ്ഡലം ക്ഷേമാവതിയുടെയും സരസ്വതിയുടെയും പിന്തുണയും ഹൈദരാലിയുടെ ധൈര്യവും എതിര്‍പ്പുകള്‍ക്കിടയിലും നൃത്തപഠനം തുടരാന്‍ ഖദീജയ്ക്ക് ഊര്‍ജമേകി.
കലാമണ്ഡലം ഖദീജ (പഴയ ചിത്രം) |
ഇപ്പോള്‍, സ്വന്തം നാട്ടില്‍ കലോത്സവങ്ങളുടെ കലോത്സവം എത്തിയപ്പോല്‍ കാണാതിരിക്കാന്‍ ഖദീജയ്ക്കായില്ല. തന്നെപ്പോലുള്ളവരുടെ യാത്ര സുഗമമാക്കിയ ആ മഹാ കലാകാരിയെ കാണാന്‍ തിരുവനന്തപുരത്തുനിന്നുള്ള ഭരതനാട്യം മത്സരാര്‍ഥി സുല്‍ത്താന നജീബും എത്തി. ഒടുവില്‍ മടങ്ങുമ്പോള്‍ ഖദീജ ഒരു സ്വകാര്യം അറിയിച്ചു. 'എന്റെ വീട്ടുമുറ്റത്തെ കുട്ടികള്‍ക്ക് നൃത്തം പഠിക്കാന്‍ ഒരു കലാക്ഷേത്രം താമസിയാതെ ഒരുങ്ങും'.
കടപ്പാട് മാതൃഭൂമി ....