Monday, September 10, 2012

ട്വിറ്റെര്‍ നിരോധനം ഉടന്‍ .....


സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റായ ട്വിറ്റര്‍ ബ്ലോക്ക്‌ ചെയ്യുവാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍കൂട്ടത്തോടെ പലായനം ചെയ്ത സംഭവത്തെ തുടര്‍ന്നാണിത്‌. എട്ട്‌ സംസ്ഥാനങ്ങളിലായി ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ഭീതിപരത്തുന്ന സന്ദേശങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന്‌ ആയിരക്കണക്കിന്‌ വടക്ക്‌ കിഴക്കന്‍ സംസ്ഥാനക്കാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൂട്ടത്തോടെ പലായനം ചെയ്തിരുന്നു.
ട്വിറ്റര്‍ ബ്ലോക്ക്‌ ചെയ്യുന്നതിനും, ഇത്‌ എങ്ങനെ സാധിക്കുമെന്നതിനെക്കുറിച്ചും വിദഗ്ധരോട്‌ ആലോചിക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍, കര്‍ണാടക, ആന്ധ്രാപ്രദേശ്‌, തമിഴ്‌നാട്‌, ആസാം, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ നിരോധിക്കാനാണ്‌ ഇലക്ട്രോണിക്‌ ഐടി വിഭാഗങ്ങള്‍ പദ്ധതിയിടുന്നത്‌. കൂട്ടപ്പലായനത്തിന്‌ വഴിവെച്ച ഭീഷണി സന്ദേശങ്ങള്‍ നീക്കം ചെയ്യണമെന്ന്‌ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിനോട്‌ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്‌ ട്വിറ്ററിന്‌ നിരോധനമേര്‍പ്പെടുത്താന്‍ ഇലക്ട്രോണിക്‌, ഐടി വിഭാഗങ്ങള്‍ ആലോചിക്കുന്നത്‌.
സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ ചില ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിട്ടുണ്ട്‌. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ എം.കെ.നാരായണന്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുലോക്‌ ചാറ്റര്‍ജി എന്നിവരാണ്‌ ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്‌.
ഭീതി പരത്തുന്ന സന്ദേശങ്ങളും ചിത്രങ്ങളുമടങ്ങിയ 310 വെബ്‌ പേജുകള്‍ ബ്ലോക്കു ചെയ്യുവാന്‍ സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഈ സന്ദേശങ്ങള്‍ നീക്കം ചെയ്യാമെന്ന്‌ ട്വിറ്ററും നേരത്തെ അറിയിച്ചിരുന്നു. ഭീഷണി സന്ദേശം പ്രചരിപ്പിക്കുക വഴി രാജ്യത്ത്‌ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുക എന്നതായിരുന്നു. ഇതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യം.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വന്‍ തോതില്‍ ഇന്റര്‍നെറ്റ്‌ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നെറ്റ്‌ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ശനിയാഴ്ച ആശങ്ക അറിയിച്ചിരുന്നു. സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകള്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ സുരക്ഷക്ക്‌ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത്‌ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിലുള്ള ആശങ്കയും മന്‍മോഹന്‍ അറിയിച്ചിരുന്നു.