Monday, April 23, 2012

മികച്ച ഭരണത്തിനുള്ള പ്രധാനമന്ത്രിയുടെ പുരസ്ക്കാരം ഗുജറാത്തിന്‌


2010-11 വര്‍ഷത്തെ മികച്ച ഭരണം കാഴ്ചവെച്ച സംസ്ഥാനത്തിനുള്ള പ്രധാനമന്ത്രിയുടെ അവാര്‍ഡ്‌ ഗുജറാത്ത്‌ സര്‍ക്കാരിന്‌. ഗുജറാത്ത്‌ സര്‍ക്കാര്‍ നടപ്പിലാക്കിയ ‘പാര്‍ട്ടിസിപ്പേറ്ററി വാട്ടര്‍ഷെഡ്‌ മാനേജ്മെന്റ്‌’ എന്ന പദ്ധതിയാണ്‌ കഴിഞ്ഞവര്‍ഷത്തെ അവാര്‍ഡ്‌ കരസ്ഥമാക്കിയത്‌. സിവില്‍ സര്‍വീസ്‌ ദിനമായിരുന്ന ശനിയാഴ്ച ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍വെച്ച്‌ ജിഎസ്ഡബ്ല്യുഎം എഡിഇഒ രാംകുമാര്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങി.
പരിസ്ഥിതി സംതുലനമാണ്‌ ജിഎസ്ഡബ്ല്യുഎംഎ പ്രധാനമായും ലക്ഷ്യംവെക്കുന്നത്‌. മണ്ണൊലിപ്പ്‌ തടയുക, പ്രകൃതിയുടെ പച്ചപ്പ്‌ നിലനിര്‍ത്തുക, മഴവെള്ള സംഭരണം തുടങ്ങിയവയാണ്‌ ഇവയില്‍ പ്രധാനപ്പെട്ടവ. വിവിധ കൃഷിയാവശ്യങ്ങള്‍ക്കായി ജനങ്ങള്‍ക്ക്‌ ഉപകാരപ്പെടുംവിധമാണ്‌ പദ്ധതി സംവിധാനം ചെയ്തിരിക്കുന്നത്‌.
പഞ്ചവത്സരപദ്ധതി പ്രകാരമുള്ള ജിഎസ്ഡബ്ല്യുഎംഎയുടെ കാര്യക്ഷമതയ്ക്കായി ശാസ്ത്രീയ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുള്ളതായി രാംകുമാര്‍ വ്യക്തമാക്കി. 21.34 ലക്ഷം ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന പദ്ധതിപ്രദേശത്തിന്‌ 2,769.72 കോടി രൂപയുടെ വിഹിതമാണ്‌ അനുവദിച്ചിരിക്കുന്നത്‌.

Tuesday, April 17, 2012

മേല്‍ക്കൈ നഷ്ടമായിട്ടില്ലെന്ന് ബിജെപി

ദല്‍ഹിയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനു കളിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടി. തിരഞ്ഞെടുപ്പ്‌ നടന്ന നോര്‍ത്ത്‌ ദല്‍ഹി, സൗത്ത്‌ ദല്‍ഹി, ഈസ്റ്റ്‌ ദല്‍ഹി എന്നീ കോര്‍പറേഷനുകളില്‍ ബിജെപി ഭരണം ഉറപ്പിച്ചു. കോര്‍പ്പറേഷനെ മൂന്നയി വിഭജിച്ച്‌ ശേഷവും മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മേല്‍ക്കൈ നഷ്ടമായിട്ടില്ലെന്ന് ബിജെപി തെളിയിച്ചിരിക്കുകയാണ്‌.

സൗത്ത്‌ ദല്‍ഹിയില്‍ ആകെയുള്ള 104 വാര്‍ഡില്‍ ബിജെപി 47 വാര്‍ഡിലും കോണ്‍ഗ്രസ്സ്‌ 30 വാര്‍ഡിലും വിജയിച്ചു. നോര്‍ത്ത്‌ ദല്‍ഹിയില്‍ ആകെയുള്ള 104 വാര്‍ഡില്‍ ബിജെപി 60 വാര്‍ഡിലും കോണ്‍ഗ്രസ്സ്‌ 29 വാര്‍ഡിലും വിജയിച്ചു. ഇവിടെ ബിജെപി തിളക്കമാര്‍ന്ന വിജയമാണ്‌ നേടിയത്‌. ഈസ്റ്റ്‌ ദല്‍ഹിയില്‍ ആകെയുള്ള 64 വാര്‍ഡില്‍ 33 വാര്‍ഡും നേടി ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായിരിക്കുകയാണ്‌. കോണ്‍ഗ്രസ്സ്‌ 18 വാര്‍ഡിലുമാണ്‌ മുന്നേറാനായത്‌.

മൂന്ന്‌ നഗരസഭകളിലെ 272 വാര്‍ഡുകളിലേക്കാണ്‌ തിരഞ്ഞെടുപ്പ്‌ നടന്നത്‌. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 55 ശതമാനം പേരാണ്‌ വോട്ട്‌ രേഖപ്പെടുത്തിയത്‌.