Tuesday, November 17, 2009

സച്ചിന്‌ മോഡിയുടെ സമ്മാനം


അഹമ്മദാബാദ്‌ : ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക്‌ ഇന്നലെ പൂച്ചെണ്ടിന്റെയും പുലഭ്യത്തിന്റേയും ദിനമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ 21-ാ‍ം വര്‍ഷത്തിന്റെ ആദ്യദിനത്തിന്റെ തുടക്കം ആദരിക്കപ്പെട്ടുകൊണ്ടായിരുന്നു. ക്രിക്കറ്റില്‍ രണ്ടു പതിറ്റാണ്ടു പിന്നിട്ടതിന്‌ ഗുജറാത്ത്‌ സര്‍ക്കാരാണ്‌ ആദരിച്ചത്‌. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഗ്രൗണ്ടില്‍ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ്‌ തുടങ്ങുന്നതിന്‌ തൊട്ടുമുമ്പായിരുന്നു ചടങ്ങ്‌. മുഖ്യമന്ത്രി നരേന്ദ്രമോഡിയാണ്‌ ഗുജറാത്തിന്റെ മരുമകന്‍ കൂടിയായ സച്ചിനെ (സച്ചിന്റെ ഭാര്യ അഞ്ജലി ഗുജറാത്തിയാണ്‌) ആദരിച്ചത്‌. പൊന്നാടയും ഫലകവും നല്‍കിയശേഷം സ്വര്‍ണത്തില്‍ പൊതിഞ്ഞ സോമനാഥ ക്ഷേത്രത്തിന്റെ മാതൃകയും കൈമാറി. സച്ചിന്റെ കളികാണാന്‍ മോഡി ഗ്യാലറിയില്‍സ്ഥാനം പിടിക്കുകയും ചെയ്തു. കളി മികവിന്റെ പേരില്‍ ഗുജറാത്തില്‍ സച്ചിന്‍ ആദരിക്കപ്പെടുമ്പോള്‍ സ്വന്തം നാട്ടില്‍ വിമര്‍ശിക്കപ്പെടുകയായിരുന്നു. ശിവസേനാത്തലവന്‍ ബാല്‍താക്കറെ തന്നെയാണ്‌ സച്ചിനെ തിരെ രംഗത്തുവന്നത്‌. തന്റെ പേരില്‍ മറാത്ത വികാരം ഉയര്‍ത്തികാട്ടുന്നതിനെതിരെ സച്ചിന്‍ നടത്തിയ പരാമര്‍ശമാണ്‌ താക്കറെയ ചൊടിപ്പിച്ചത്‌. " മറാത്തിയായതില്‍ അഭിമാനമുണ്ടെങ്കിലും താന്‍ പ്രധാനമായും ഒരു ഇന്ത്യക്കാരനാണെന്നും മുംബൈ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നുമുള്ള" സച്ചിന്റെ പ്രസ്താവനയാണ്‌ താക്കറെയെ ചോടിപ്പിച്ചത്‌. ഈ അഭിപ്രായത്തോടെ സച്ചിന്‍ മറാത്തികളുടെ മനസ്സില്‍ നിന്നും റണ്‍ഔട്ടായതായി ശിവസേന മുഖപത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലെ ലേഖനത്തില്‍ താക്കറെ കുറ്റപ്പെടുത്തി. "രാഷ്ട്രീയത്തിന്റെ പിച്ചില്‍ നിന്നുമാറി ക്രിക്കറ്റില്‍ കേന്ദ്രീകരിക്കാന്‍" സച്ചിനെ ഉപദേശിക്കുകയും ചെയ്തു. മുംബൈ എല്ലാവരുടേയും എന്ന പരാമര്‍ശമാണ്‌ താക്കറെയെ ഏറെ ചൊടിപ്പിച്ചത്‌. 105 മറാത്തികള്‍ ജീവത്യാഗം ചെയ്ത്‌ മുംബൈ സ്വന്തമാക്കുമ്പോള്‍ സച്ചിന്‍ ജനിച്ചിട്ടേയില്ലെന്നാണ്‌ ശിവസേനാ തലവന്റെ കമന്റ്‌. പ്രമുഖ രാഷ്ട്രീയക്കാര്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡും താക്കറെയുടെ പരാമര്‍ശത്തെ വിളിച്ചിട്ടുണ്ട്‌. താക്കറെയുടേത്‌ അനാവശ്യ പരാമര്‍ശമെന്നായിരുന്നു ബിസിസിഐയുടെ പ്രതികരണം. ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ ജറ്റ്ലിയും ബീഹാര്‍ മുഖ്യമന്ത്രി അരുണ്‍ ജറ്റ്ലിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറും ഒരു പരസ്യപ്രസ്താവനയുമായി സച്ചിന്റെ പിന്തുണയ്ക്കെത്തി. ദിവസം പോലെ തന്നെയായിരുന്നു സച്ചിന്റെ ഇന്നലത്തെക്കളിയും. ആദ്യപന്തില്‍ ബൗണ്ടറി നേടി കയ്യടി വാങ്ങിയ സച്ചിന്‍ മൂന്നാം പന്തില്‍ പുറത്തായി ക്രിക്കറ്റ്‌ ആരാധകരെ നിശബ്ദരാക്കി.

No comments: