Showing posts with label സ്പെക്ട്രം അഴിമതി. Show all posts
Showing posts with label സ്പെക്ട്രം അഴിമതി. Show all posts

Tuesday, December 27, 2011

ചിദംബരത്തിന്‌ രക്ഷകന്റെ രൂപത്തില്‍ മന്‍മോഹന്‍

ആരോപണവിധേയനായ ചിദംബരത്തിന്‌ മന്‍മോഹന്റെ പ്രശംസ


അഴിമതി ആരോപണത്തില്‍ മുങ്ങിക്കുളിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ മുക്തകണ്ഠ പ്രശംസ.
ധനമന്ത്രി, പിന്നീട്‌ ആഭ്യന്തരമന്ത്രി തുടങ്ങിയ നിലകളില്‍ ചിദംബരത്തിന്റെ പ്രബുദ്ധമായ നേതൃപാടവം തനിക്ക്‌ ഏറെ പിന്തുണയും പ്രചോദനവുമാണെന്ന്‌ ചിദംബരത്തിന്റെ ശിവഗംഗാ മണ്ഡലത്തില്‍ അളഗപ്പ സര്‍വകലാശാലയുടെ ഒരു പരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു. എന്തൊക്കെ ദൗത്യം ഏല്‍പ്പിച്ചാലും അതെല്ലാം മാതൃകാപരമായി ചിദംബരം നിര്‍വഹിക്കുമെന്നും മന്‍മോഹന്‍ അവകാശപ്പെട്ടു.

2ജി സ്പെക്ട്രം അഴിമതിയില്‍ ചിദംബരത്തിന്മേല്‍ നിയമത്തിന്റെ പിടി മുറുകിവരുന്നതിനിടെയാണ്‌ മന്‍മോഹന്റെ അഭിപ്രായപ്രകടനം. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിനെതിരെ ചിദംബരം നടത്തിയ ചില അഭിപ്രായ പ്രകടനങ്ങള്‍ വന്‍ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. പ്രമുഖ കോണ്‍ഗ്രസ്‌ നേതാക്കള്‍ തന്നെ ചിദംബരത്തിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു.

എല്ലാംകൊണ്ടും ചിദംബരത്തിന്റെ നില പരുങ്ങലിലായ സാഹചര്യത്തിലാണ്‌ പുതിയ അടവുമായി മന്‍മോഹന്‍സിംഗ്‌ ശിവഗംഗയിലെത്തിയതെന്ന്‌ കരുതുന്നു. ദല്‍ഹിയിലെ ഒരു വന്‍ ഹോട്ടല്‍ വ്യവസായിയെ സഹായിക്കാന്‍ ഔദ്യോഗിക പദവി ദുരുപയോഗിച്ചുവെന്ന ആരോപണവും ചിദംബരം നേരിടുന്നുണ്ട്‌.
സ്പെക്ട്രം അഴിമതിയില്‍ ചിദംബരത്തിന്റെ പങ്ക്‌ വ്യക്തമായതോടെ അദ്ദേഹത്തിന്റെ രാജിക്കായി ബിജെപി കടുത്ത സമ്മര്‍ദ്ദം തുടരുകയുമാണ്‌. ഇതിനിടയില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരിലുള്ള വിവാദ പരാമര്‍ശം കൂടിയായതോടെ ഒരു വിഭാഗം കോണ്‍ഗ്രസ്‌ നേതാക്കളും ചിദംബരത്തിനെതിരെ തിരിഞ്ഞ സാഹചര്യത്തിലാണ്‌ പ്രധാനമന്ത്രി നേരിട്ട്‌ രക്ഷകന്റെ രൂപത്തില്‍ എത്തിയിരിക്കുന്നത്‌.

 

Wednesday, August 24, 2011

സ്പെക്ട്രം അഴിമതി=മന്‍മോഹന്‍സിംഗ്‌ +ചിദംബരം

രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണമായ സ്പെക്ട്രം അഴിമതിയിടപാടില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ പ്രതിക്കൂട്ടിലാക്കി ഡിഎംകെ എംപി കനിമൊഴിയും രംഗത്ത്‌. തനിക്കെതിരെയുള്ള വിചാരണ തുടര്‍ന്നാല്‍ മന്‍മോഹന്‍സിംഗിനെ കോടതി കയറ്റുമെന്ന്‌ അവര്‍ മുന്നറിയിപ്പ്‌ നല്‍കി. സ്പെക്ട്രം ഇടപാടിനെക്കുറിച്ച്‌ പ്രധാനമന്ത്രിക്ക്‌ വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന്‌ മുന്‍ ടെലികോംമന്ത്രിയും ഡിഎംകെ നേതാവുമായ എ. രാജയും ചൂണ്ടിക്കാട്ടിയിരുന്നു. ചില ടെലികോം കമ്പനികള്‍ക്ക്‌ വഴിവിട്ട്‌ 2 ജി സ്പെക്ട്രം അനുവദിച്ച നടപടിയെക്കുറിച്ച്‌ മന്‍മോഹന്‍സിംഗിനും അന്ന്‌ ധനമന്ത്രിയായിരുന്ന പി. ചിദംബരത്തിനും അറിവുണ്ടായിരുന്നുവെന്ന്‌ കനിമൊഴി കോടതിയെ അറിയിച്ചു. പ്രധാനമന്ത്രിയെ കോടതിയില്‍ വിളിച്ചുവരുത്തി വിസ്തരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സ്പെക്ട്രം അനുവദിക്കുന്നതു സംബന്ധിച്ച ഉന്നതതല യോഗത്തില്‍ മുന്‍ ടെലികോംമന്ത്രി എ. രാജക്കൊപ്പം മന്‍മോഹന്‍സിംഗും ചിദംബരവും പങ്കെടുത്തിരുന്നതായി അവര്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ സ്പെക്ട്രം കേസില്‍ സാക്ഷിയാക്കണമെന്ന്‌ പ്രത്യേക സിബിഐ ജഡ്ജി ഒ.പി. സെയ്നി മുമ്പാകെ കനിമൊഴി ആവശ്യപ്പെട്ടു. മൂവരും പങ്കെടുത്ത ഉന്നതതല യോഗത്തിന്റെ മിനിറ്റ്സ്‌ കനിമൊഴിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സുശീല്‍കുമാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. കനിമൊഴിയെ കേസില്‍നിന്ന്‌ ഒഴിവാക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു. നിലവിലുള്ള നയമനുസരിച്ച്‌ 2 ജി സ്പെക്ട്രം ലേലം ചെയ്യേണ്ടതില്ലെന്ന്‌ മന്‍മോഹന്‍സിംഗും ചിദംബരവും ഇപ്പോഴത്തെ ടെലികോം മന്ത്രിയായ കപില്‍ സിബലും പറഞ്ഞിരുന്നതായി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍, സ്പെക്ട്രം ഇടപാടിന്റെ പേരില്‍ സര്‍ക്കാരിന്‌ നഷ്ടമുണ്ടായിട്ടില്ലെന്നാണ്‌ കനിമൊഴിയുടെ വാദം. 2 ജി സ്പെക്ട്രം ലേലം ചെയ്യേണ്ടതില്ലെന്ന രാജയുടെ തീരുമാനത്തെക്കുറിച്ചും അവര്‍ക്ക്‌ അറിവുണ്ടായിരുന്നു. സ്പെക്ട്രം ലൈസന്‍സുകള്‍ ലേലം ചെയ്യാതെ അനുവദിച്ചതിനെത്തുടര്‍ന്ന്‌ സര്‍ക്കാരിന്‌ വന്‍നഷ്ടമുണ്ടായെന്നാണ്‌ സിബിഐ കേസ്‌. സ്പെക്ട്രം ലൈസന്‍സുകള്‍ അനധികൃതമായി അനുവദിച്ചതുവഴി ഖജനാവിന്‌ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായതായി സിഎജി കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ സിബിഐ കേസെടുത്തത്‌. എന്നാല്‍ സിഎജി റിപ്പോര്‍ട്ടിന്‌ തെളിവുകളുടെ പിന്‍ബലമില്ലെന്നാണ്‌ പ്രതിഭാഗം അഭിഭാഷകരുടെ വാദം. സര്‍ക്കാരിന്‌ നഷ്ടം ഉണ്ടായിട്ടില്ലെന്നതിന്‌ പ്രധാനമന്ത്രിയും ചിദംബരവും സിബലും സാക്ഷികളാണത്രേ. സ്പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചതിന്റെ പേരില്‍ ഖജനാവിന്‌ ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്ന്‌ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയിട്ടുണ്ടെന്ന്‌ ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴി വ്യക്തമാക്കി. തനിക്കെതിരെയുള്ള വിചാരണ നടപടികള്‍ തുടര്‍ന്നാല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെയും കോടതിയില്‍ കയറ്റുമെന്നാണ്‌ കനിമൊഴിയുടെ ഭീഷണി. രാജ്യസഭാ സിറ്റിംഗ്‌ എംപിയായ കനിമൊഴിയുടെ പേര്‌ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്‌ കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു. സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിലാണ്‌ സിബിഐ കനിമൊഴിയെ കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്‌.

താന്‍ കൂടി ഓഹരിയുടമയായ കലൈഞ്ജര്‍ ടിവിക്ക്‌ 200 കോടി രൂപ കിട്ടിയതിനെക്കുറിച്ച്‌ അറിവുണ്ടായിരുന്നില്ലെന്ന്‌ കനിമൊഴി അവകാശപ്പെട്ടു. കലൈഞ്ജര്‍ ടിവിയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും അവര്‍ അവകാശപ്പെട്ടു. സ്പെക്ട്രം ഇടപാടു വഴി കിട്ടിയ പണത്തില്‍ 200 കോടി രൂപ ഡിബി ഗ്രൂപ്പ്‌ കമ്പനി കെടിവിക്ക്‌ കൈമാറിയതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്‌. സ്വാന്‍ ടെലികോമിന്‌ നിയമവിരുദ്ധമായി സ്പെക്ട്രം അനുവദിച്ചതിന്‌ പ്രത്യുപകാരമായാണ്‌ ഡിബി ഗ്രൂപ്പ്‌ കലൈഞ്ജര്‍ ടിവിക്ക്‌ 200 കോടി രൂപ നല്‍കിയത്‌. ഇതിനിടെ, മറ്റ്‌ പ്രതികള്‍ കോടതികളിലൊന്നും ഉന്നയിക്കാത്ത ചില കാര്യങ്ങള്‍ ഇന്ന്‌ കോടതിയില്‍ വെളിപ്പെടുത്താന്‍ എ. രാജക്ക്‌ കോടതി അനുമതി നല്‍കി.