Showing posts with label യുപിഎ. Show all posts
Showing posts with label യുപിഎ. Show all posts

Saturday, January 7, 2012

കേന്ദ്രസര്‍ക്കാരിന്റെ ഭാവി അപകടത്തില്‍

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്‌-തൃണമൂല്‍ ബന്ധം തകര്‍ച്ചയുടെ വക്കില്‍. യുപിഎ സര്‍ക്കാരിന്‌ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനെതിരെ തൃണമൂല്‍ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്‌. ഇരു ഭാഗത്തുനിന്നും ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമായതാണ്‌ ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളാക്കിയത്‌. ഇതോടെ കേന്ദ്രസര്‍ക്കാരിന്റെ ഭാവിതന്നെ അപകടത്തിലാണെന്നാണ്‌ വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാരിന്‌ നേതൃത്വം നല്‍കുന്ന യുപിഎ സഖ്യത്തിലെ മുഖ്യഘടകകക്ഷിയാണ്‌ തൃണമൂല്‍. 12 അംഗങ്ങളുള്ള തൃണമൂല്‍ പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാരിന്റെ നില പരുങ്ങലിലാവും.

പശ്ചിമ ബംഗാള്‍ മുഖ്യന്ത്രിയായി മമത ബാനര്‍ജി അധികാരമേറ്റത്‌ ഏഴ്‌ മാസം മുമ്പാണ്‌. യുപിഎ സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌. ഭരണത്തില്‍ കോണ്‍ഗ്രസ്‌ കൈക്കൊള്ളുന്ന നയങ്ങളെ നിരന്തരം ചോദ്യം ചെയ്ത്‌ മമത യുപിഎ സര്‍ക്കാരിന്‌ തലവേദന സൃഷ്ടിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ മമതയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക അല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടുക എന്നീ രണ്ട്‌ മാര്‍ഗങ്ങളാണ്‌ കോണ്‍ഗ്രസിനു മുന്നിലുള്ളത്‌.

ബംഗ്ലാദേശുമായി ടീസ്റ്റ നദീ ജലം പങ്കുവയ്ക്കല്‍, പെട്രോള്‍ വില വര്‍ധനവ്‌, ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ചില്ലറ വ്യാപാരത്തിലെ വിദേശ നിക്ഷേപം, ഇന്ദിരാ ഭവന്റെ പേര്‌ മാറ്റം തുടങ്ങി നിരവധി പ്രശ്നത്തില്‍ കോണ്‍ഗ്രസിന്റെ നയങ്ങളോടുള്ള എതിര്‍പ്പ്‌ തൃണമൂല്‍ പരസ്യമാക്കിയിട്ടുണ്ട്‌. ലോക്പാല്‍ ബില്ല്‌ ലോക്സഭയില്‍ അവതരിപ്പിച്ചപ്പോള്‍ ശക്തമായ എതിര്‍പ്പ്‌ രേഖപ്പെടുത്തിയ തൃണമൂല്‍ രാജ്യസഭയിലും ബില്ലിനെ എതിര്‍ത്തു. സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലിന്‌ നിരവധി ഭേദഗതികളാണ്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ കൊണ്ടുവന്നത്‌. ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ മമതയെ അനുനയിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.കോണ്‍ഗ്രസിന്റെ നയങ്ങള്‍ സാധാരണ ജനങ്ങളുടെ താല്‍പര്യത്തിന്‌ എതിരാണെന്ന നിലപാടിലാണ്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌. ജനങ്ങളോടുള്ള പ്രതിബദ്ധതയില്‍നിന്ന്‌ ഒഴിഞ്ഞുനില്‍ക്കാന്‍ സാധിക്കില്ലെന്ന്‌ മമത ബാനര്‍ജി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

കൊല്‍ക്കത്തയിലെ ഇന്ദിര ഭവന്‍ എന്ന പേര്‌ മാറ്റി പകരം ബംഗാള്‍ വിപ്ലവ കവി കാസി നസ്‌റുള്‍ ഇസ്ലാമിന്റെ പേര്‌ നല്‍കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശം കോണ്‍ഗ്രസ്‌-തൃണമൂല്‍ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കിയത്‌ അടുത്തിടെയാണ്‌. തൃണമൂലിന്റെ ഈ നിര്‍ദ്ദേശത്തെ എതിര്‍ത്ത കോണ്‍ഗ്രസ്‌, ന്യൂനപക്ഷത്തെ തൃപ്തിപ്പെടുത്താനുള്ള തൃണമൂലിന്റെ ശ്രമമാണിതെന്ന്‌ ആരോപണം ഉന്നയിച്ചിരുന്നു. ഇതോടെ ചെറുതും വലുതുമായ പ്രശ്നങ്ങളുടെ പേരില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവായതോടെ തൃണമൂല്‍ കോണ്‍ഗ്രസ്‌ യുപിഎ സഖ്യം വിടാനുള്ള സാധ്യത ഇരട്ടിയായിരിക്കുകയാണ്‌.


കോണ്‍ഗ്രസിന് സഖ്യം വിട്ടു പോകാം – മമത